സി എം രവീന്ദ്രന് കോവിഡ് ബാധിച്ചതില്‍ ദുരൂഹത ; കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ടന്നും കെ സുരേന്ദ്രന്‍

ഇഡിയുടെ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്
സി എം രവീന്ദ്രന് കോവിഡ് ബാധിച്ചതില്‍ ദുരൂഹത ; കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ടന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് ബാധിച്ചതില്‍ ദുരൂഹതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

രവീന്ദ്രനെ കോവിഡ് പോസിറ്റീവായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതും, അതിന് ശേഷം കോവിഡാനന്തര ചികില്‍സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഈ അട്ടിമറി നീക്കത്തിന്റെ ഭാഗമായാണ്. രവീന്ദ്രന് കോവിഡ് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത്. എവിടെയാണ് ടെസ്റ്റ് നടത്തിയത് ?. കോവിഡാനന്തര ബുദ്ധിമുട്ടുകളുടെ പേരില്‍ രവീന്ദ്രനെ ആരോഗ്യവകുപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിലും ദുരൂഹതയുണ്ട്. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ആരും ക്വാറന്റീനില്‍ പോയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഓഫീസിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളും അണുനശീകരണവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നിട്ടില്ല. രവീന്ദ്രന്റെ കോവിഡ് പോസിറ്റീവ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.  

ഇഡിയുടെ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്. രവീന്ദ്രന്‍ ആശുപത്രിയില്‍ നിന്നും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നില്‍ വടകരയിലെ ഇ ഡി റെയ്ഡ് ഘടകമായിട്ടുണ്ടെന്ന് സംശയമുണ്ട്. കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലര്‍ രവീന്ദ്രന്റെ ബന്ധുക്കളാണ്. ഇവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com