പോളിങ് സ്റ്റേഷന് പുറത്ത് ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം ഉറപ്പാക്കണം; കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യം ലഭ്യമല്ലായെങ്കില്‍ അവ താല്കാലികമായി സജ്ജമാക്കണം
പോളിങ് സ്റ്റേഷന് പുറത്ത് ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം ഉറപ്പാക്കണം; കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷന് പുറത്ത് ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം എന്നിവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് പ്രത്യേകം അടയാളം മാര്‍ക്ക് ചെയ്യേണ്ടതാണ്. അത്തരത്തില്‍ വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്ത് ആവശ്യമെങ്കില്‍ തണല്‍ ലഭ്യമാക്കുന്നതിന് ടാര്‍പാളിന്‍ കെട്ടുന്നതിനുള്ള നടപടിയും സ്വീകരിക്കേണ്ടതാണ്. വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതാത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.

പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് ദിവസം പഴയതും ഉപയോഗശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കള്‍ വെവ്വേറെ
നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകള്‍ വീതം ലഭ്യമാക്കുന്നതിന് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കേണ്ടതാണ്. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യം ലഭ്യമല്ലായെങ്കില്‍ അവ താല്കാലികമായി സജ്ജമാക്കണം. കൂടാതെ പോളിംഗ് സ്റ്റേഷനുകളില്‍ ഉപയോഗിച്ച ബയോ മെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്ക്, ഗ്ലൗസ്, എന്നിവ പ്രത്യേകം പ്രത്യേകം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി യഥാക്രമം മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലെ 2 ക്യാരിബാഗുകള്‍ കൂടി സെക്രട്ടറിമാര്‍ ലഭ്യമാക്കേണ്ടതും ശാസ്ത്രീയ രീതിയില്‍ സംസ്‌ക്കരിക്കുന്നതിന് പി.എച്ച്.സി, സി.എച്ച്.സി, സി.എഫ്.എല്‍.റ്റി.സി. കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കേണ്ടതുമാണ്.

ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നേരിട്ട് പരിശോധിച്ച് വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍, ടോയ് ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കണം. പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. 

വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലായെങ്കില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രാദേശിക
ഓഫീസുകളുമായി ബന്ധപ്പെട്ട് അവ ലഭ്യമാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണം. അത്തരത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് കഴിയാത്ത സാഹചര്യത്തില്‍ പോര്‍ട്ടബിള്‍ ടൈപ്പ് ജനറേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. പോളിംഗ് സ്റ്റേഷനില്‍ തലേദിവസവും പോളിംഗ് ദിവസവും ആവശ്യത്തിനുള്ള  വെളിച്ചം ലഭ്യമാണെന്ന് ഉറപ്പാക്കണം. കുടിവെള്ളം ലഭ്യമല്ലായെങ്കില്‍ അവ ലഭ്യമാക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണം.

ഏതെങ്കിലും സ്റ്റേഷനില്‍ ടോയ് ലെറ്റ് സൗകര്യം ലഭ്യമല്ലായെങ്കില്‍ അവലഭ്യമാക്കുന്നതിന് ഉചിത നടപടി സ്വീകരിക്കണം. അവ ലഭ്യമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ അവ പരിസരത്തെ സ്ഥാപനങ്ങളിലോ വീടുകളിലോ ലഭ്യമാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കണം. കൂടാതെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവല്‍ക്കരണത്തിനായി കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പതിക്കുന്ന പോസ്റ്ററുകളും  ബോര്‍ഡുകളും മറ്റും വോട്ടെടുപ്പിന് ശേഷം നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com