തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡൻറ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പൂജപ്പുര വാർഡിൽ നിന്നാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബർ പത്തിന് അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. ഇക്കാര്യം വ്യക്തമാക്കി പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമെ നിയമ ലംഘനമാകൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
അതിനിടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി സ്ഥാനാർത്ഥികൾക്കൊപ്പം അതേ പേരുള്ള അപരന്മാർക്ക് സ്ഥാനവും താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നവും നൽകിയതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. റോസാപൂ ചിഹ്നം നേരത്തെ ഉള്ളതാണ്. ഇതുവരെയും ആരും പരാതി പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥികളുടെ പേര് അക്ഷരമാല ക്രമത്തിൽ നൽകണമെന്നതും നിയമത്തിലുള്ളതാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ