കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ലൈഫ് മിഷന്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് വി ജി അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണെന്ന് സര്‍ക്കാര്‍ വാദിച്ചു. പണം കൈമാറിയത് കരാര്‍ കമ്പനിക്കുമാണ്. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും തന്നെയില്ല. കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ ലക്ഷ്യത്തോടെ നല്‍കിയ പരാതിയാണ് ഇതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
ഈ ഘട്ടത്തില്‍ ലൈഫ് മിഷന്‍ ഇല്ലെങ്കില്‍ യൂണിടാക്കിന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലല്ലേ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത് ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ മാത്രമാണ്. ലൈഫ് മിഷന്‍ നല്‍കിയത് ഭൂമിയാണ്. ഇതില്‍ പണത്തിന്റെ ഇടപാട് ഒന്നുമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്റെ പേരില്‍ വന്നിട്ടുള്ള ഹര്‍ജി യൂണിടാക്കിനെയും സാനി വെഞ്ചേഴ്‌സിനെയും സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ പ്രതിയല്ലാത്ത ലൈഫ് മിഷന്‍ സിഇഒയ്ക്ക് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു. സുപ്രീംകോടതി മുന്‍ എഎസ്ജി വിശ്വനാഥനാണ് ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ