കോഴിക്കോട്: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ഇത് സർവകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമാണ്. കണ്ടെയിൻമെൻറ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്നും മുരളീധരൻ പറഞ്ഞു.
എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ വിവേചനാധികാരപ്രകാരം നടപ്പാക്കേണ്ട നിയമം നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. മാത്രമല്ല ഇതിന് ഇളവുകളുണ്ടോയെന്നതിലും വ്യക്തതയില്ല. രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും.
സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ തിരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിൻ്റെ രക്ഷ. ഐ ഫോൺ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചു. കോൺഗ്രസിന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം കൊണ്ടുത്തരുന്നുണ്ട് എന്നും മുരളീധരൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ