തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുകൾ; യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന

തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുകൾ; യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന
തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുകൾ; യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന

മലപ്പുറം: താനൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചനകൾ. ബേപ്പൂർ സ്വദേശി പറമ്പത്ത് റീജയുടെ മകൻ വൈശാഖി (27)നെയാണ് വ്യാഴാഴ്ച രാവിലെ പിവിഎസ് തിയേറ്ററിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡോഗ്സ്ക്വാഡ്, വിരലടയാള വിദ​ഗ്ധർ എന്നിവരുടെ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് പറയുന്നത്. താനൂരിൽ തടിപ്പണിക്ക് വന്നതായിരുന്നു വൈശാഖും സുഹൃത്തുക്കളും. കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ചതിനെ തുടർന്നുണ്ടായ വഴക്കാകും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. 

വൈശാഖിന്റെ തലയ്ക്കു പിന്നിൽ ശക്തമായ അടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മർദ്ദിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ട്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം വൈശാഖിനെ കാണാനില്ലെന്ന പരാതിയുമായി കൂട്ടുകാരെത്തിയിരുന്നു.

വൈശാഖിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുളത്തിന് സമീപം വൈശാഖിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ ഡിവൈഎസ്പി കെ സുരേഷ് ബാബുവിന്റെയും താനൂർ സിഐ പി പ്രമോദിന്റെയും നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും താനൂർ സിഐ പി പ്രമോദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com