300 വര്‍ഷത്തിലധികം പഴക്കം, ലോകത്തിലെ തന്നെ ഏക മരം കൊല്ലത്ത്; മധുരമുളള പൂക്കളുമായി 'കാവിലിപ്പ'

വംശനാശം നേരിട്ടുവെന്നു കരുതിയിരുന്ന സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യജനുസില്‍പ്പെട്ട 'കാവിലിപ്പ' കൊല്ലം ജില്ലയില്‍ നിന്ന് കണ്ടെത്തി
300 വര്‍ഷത്തിലധികം പഴക്കം, ലോകത്തിലെ തന്നെ ഏക മരം കൊല്ലത്ത്; മധുരമുളള പൂക്കളുമായി 'കാവിലിപ്പ'

കൊല്ലം: വംശനാശം നേരിട്ടുവെന്നു കരുതിയിരുന്ന സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യജനുസില്‍പ്പെട്ട 'കാവിലിപ്പ' കൊല്ലം ജില്ലയില്‍ നിന്ന് കണ്ടെത്തി. പരവൂരിനടുത്ത് കൂനയില്‍ ആയിരവില്ലി  ശിവക്ഷേത്രത്തില്‍ ആരാധിച്ചുപോരുന്ന മരമാണ് കാവിലിപ്പയാണ് എന്ന് തിരിച്ചറിഞ്ഞത്. 
പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. 

സര്‍പ്പക്കാവുകളിലെ ജൈവവൈവിധ്യത്തെപ്പറ്റി പാലോട് ജെഎന്‍ടിബിജി ആര്‍ഐയിലെ ഡോ. ഇ എസ് സന്തോഷ്‌കുമാര്‍, ഡോ. എസ് ഷൈലജകുമാരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് മരം ശ്രദ്ധയില്‍പ്പെടുന്നത്.  ശ്വാസകോശ, ദന്ത, വാതരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാവുന്ന ഇലിപ്പയുടെ ജാതിയില്‍പ്പെട്ട മരം ഒറ്റനോട്ടത്തില്‍ ആറ്റിലിപ്പയെന്നു തോന്നുമെങ്കിലും ഇലയുടെ ശാഖാഗ്രത്തിലെ കൗതുകം കണ്ട് പഠനവിധേയമാക്കിയാണ് കാവിലിപ്പ എന്നു സ്ഥിരീകരിച്ചത്. 1835ല്‍ റോബര്‍ട്ട് വൈറ്റ് എന്ന ബ്രട്ടീഷുകാരന്‍ ഈ മരം കണ്ടെത്തിയെന്നും തുടര്‍ പഠനങ്ങളൊന്നും നടക്കാത്തതു മൂലം ആരും അറിഞ്ഞിരുന്നില്ലെന്നും പറയുന്നു.

180 വര്‍ഷത്തിനിപ്പുറമാണ് ലോകത്തു തന്നെയുള്ള ഏക മരമായി ഇതിനെ കണ്ടെത്തുന്നത്. ഇതിന് 300 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നിലവില്‍ കേരളത്തില്‍ ഇവിടെ മാത്രമേ ഈ വൃക്ഷമുള്ളൂവെന്നു വനംവകുപ്പ് പറയുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഇരിപ്പയ്ക്കും ഇരിപ്പിടമുണ്ട്. ആയിരവില്ലി ക്ഷേത്രമുറ്റത്തു പൊട്ടി മുളച്ച ഇരിപ്പ ഇന്നും അദ്ഭുതമാണ് കാഴ്ചക്കാര്‍ക്ക്. വളരെയധികം ഔഷധ ഗുണങ്ങളും ഇതിനുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇരിപ്പ കൂനയില്‍ ക്ഷേത്ര വളപ്പില്‍ ഉണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. 

തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തിയപ്പോഴാണു മരത്തിന്റെ പേരു വിവരങ്ങളും ഗുണങ്ങളും  ജനം അറിയുന്നത്. എന്നാല്‍ വനംവകുപ്പ് എത്തുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ക്ഷേത്ര ഭരണസമിതി ഇരിപ്പയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ചുറ്റിനും പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിച്ചു തുടങ്ങി. പുറ്റിങ്ങല്‍ ദേവിയെയും പാര്‍വതി ദേവിയെയും ഇരിപ്പയുടെ ചുവട്ടിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. 20 മീറ്റര്‍ ഉയരത്തില്‍ മാത്രമാണു വളര്‍ച്ച. ഒട്ടേറെ ശിഖരങ്ങളും ഉപശിഖരങ്ങളും മധുരമുള്ള പൂക്കളും ഇരിപ്പയുടെ പ്രത്യേകതകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com