കൊച്ചി : കോവിഡ് നിരീക്ഷണത്തിലിരിക്കെ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് രക്ഷപെട്ട മോഷണക്കേസ് പ്രതി ‘ഡ്രാക്കുള’ സുരേഷ് വീണ്ടും പൊലീസ് പിടിയിലായി. കോലഞ്ചേരി കോളജിന് സമീപത്തു നിന്നും ഇന്നു രാവിലെയാണ് ഇയാളെ പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനാൽ വീണ്ടും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതേത്തുടർന്ന് ഡ്രാക്കുള സുരേഷിനെ പിടികൂടിയ ഒരു എഎസ്ഐയും മൂന്നു പൊലീസുകാരും ക്വാറന്റീനിലാകും. കഴിഞ്ഞ ശനിയാഴ്ച രാവിലെ സുരേഷിനെ ആലുവ സബ് ജയിലിലേക്ക് മാറ്റാൻ പുറത്തിറക്കിയപ്പോഴാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. പൊലീസുകാർ പിപിഇ കിറ്റ് ധരിക്കാൻ പോയപ്പോഴായിരുന്നു രക്ഷപ്പെടൽ.
പെരുമ്പാവൂരിൽ ഒരു മോഷണക്കേസിൽ പിടിയിലായ ഇയാൾ നേരത്തെ രണ്ടു പ്രാവശ്യം കറുകുറ്റിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവിടെ ഒരുതവണ പൊലീസിനെ ആക്രമിച്ചായിരുന്നു കടന്നു കളഞ്ഞത്. തുടർന്ന് റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് പിടികൂടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ