ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയെന്ന് സിബിഐ ; എഫ്‌സിആര്‍എ ലംഘനമുണ്ടോയെന്ന് കോടതി ; വിശദ വാദം വ്യാഴാഴ്ച

സന്തോഷ് ഈപ്പന്‍ പണവും ഐ ഫോണും നല്‍കിയത് അഴിമതിയാണെന്നും സിബിഐ കോടതിയില്‍
ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയെന്ന് സിബിഐ ; എഫ്‌സിആര്‍എ ലംഘനമുണ്ടോയെന്ന് കോടതി ; വിശദ വാദം വ്യാഴാഴ്ച

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയെന്ന് സിബിഐ. യൂണിടെക് ഉടമ സന്തോഷ്  ഈപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. നിര്‍മ്മാണ കരാറുകാരന്‍ സന്തോഷ് ഈപ്പന്‍ പണവും ഐ ഫോണും നല്‍കിയത് അഴിമതിയാണെന്നും സിബിഐ കോടിയില്‍ വ്യക്തമാക്കി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി വ്യാഴാഴ്ച പരിഗണിക്കും. എഫ്‌സിആര്‍എ വകുപ്പ് മൂന്നിന്റെ ലംഘനം ആരോപിച്ചാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

സിബിഐ വാദത്തിനിടെ, സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെങ്കില്‍ അത് ഫോറിന്‍ റെഗുലേഷന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ പരിധിയില്‍ വരില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇത് അന്വേഷിക്കേണ്ടത് വിജിലന്‍സ് അല്ലേ എന്നും കോടതി ചോദിച്ചു. കേസ് എങ്ങനെയാണ് എഫ്‌സിആര്‍എ പരിധിയില്‍ വരുന്നതെന്ന് വ്യക്തമായ നിലപാട് വ്യാഴാഴ്ച അറിയിക്കാനും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ അന്വേഷണ ഫയലുകള്‍ കോടതി വിളിച്ചു വരുത്തണമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, ഫയലുകള്‍ വിളിച്ചുവരുത്തുന്നതിനെ എതിര്‍ത്തു. തുടര്‍ന്ന് ഈ ഘട്ടത്തില്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

കേസില്‍ സിബിഐ അന്വേഷണം സ്റ്റേ് ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാഴാഴ്ച വിശദമായ വാദം കേട്ടശേഷം ആവശ്യമെങ്കില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നും, ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com