കോന്നി: കോന്നി ആനക്കൂട്ടിലെ പിഞ്ചു എന്ന കുട്ടിയാന ചരിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നാലു വയസു മാത്രം പ്രായമുള്ള പിഞ്ചു ചരിഞ്ഞത്. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ പത്തു മാസമായി പിഞ്ചു കിടപ്പിലായിരുന്നു.
അച്ചൻകോവിൽ വനമേഖലയിലെ കടമ്പു പാറയിലെ വാരിക്കുഴിയിൽ നിന്ന് 2016ലാണ് പിഞ്ചുവിനെ വനം വകുപ്പിന് ലഭിച്ചത്. വനം വകുപ്പ് മന്ത്രിയായ കെ രാജുവാണ് പിഞ്ചു എന്ന പേര് ആദ്യം വിളിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇടുപ്പെല്ല് തെറ്റിയതിനെ തുടർന്ന് കൈകാലുകളിൽ നീരുവന്ന് പിഞ്ചു കിടന്നത്. പിന്നീട് ജനുവരി ആറുമുതൽ ഒന്നുരണ്ടു ദിവസം ആന സ്വയം എഴുന്നേറ്റെങ്കിലും വീണ്ടും കിടപ്പിലായി. ശരീരത്തിന് ഭാരക്കൂടുതലായതിനാലാണ് എഴുന്നേൽപ്പിച്ച് നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതെന്നാണ് ചികിത്സിച്ചവർ പറയുന്നത്. ചികിത്സാപിഴവ് മൂലം പിഞ്ചുവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ഉണ്ട്.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാവിലെ നടത്തുംമൂഴി വനമേഖലയിൽ പിഞ്ചുവിനെ ദഹിപ്പിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ