പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്, പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റ് ഉദ്ദേശങ്ങള്‍ ; ഐഎംഎക്കെതിരെ മുഖ്യമന്ത്രി

തെറ്റുകളും കുറവുകളും നികത്താൻ സർക്കാർ എല്ലാ നടപടികളും എടുത്തിട്ടുണ്ട്
പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്, പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റ് ഉദ്ദേശങ്ങള്‍ ; ഐഎംഎക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പുഴുവരിച്ചുവെന്ന ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചത്. പുഴുവരിക്കുന്നു എന്നു പറയുന്നവരുടെ മനോവ്യാപാരം അസഹനീയമാണ്. ചെറിയ വീഴ്ചയുണ്ടായാല്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ക്ക് വേറെ എന്തെങ്കിലും ഉദ്ദേശങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതൊന്നും കേരളത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ​ഗ്ധരെ സർക്കാർ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദ​ഗ്ധർ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല.  വിദ​ഗ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കിൽ, ആ വീഴ്ച സർക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താൻ സർക്കാർ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. 

സംസ്ഥാനത്ത് കോവിഡ് ജാഗ്രതയിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനാലാണ് രോ​ഗവ്യാപനം കൂടിയത്. പക്ഷേ നേരത്തെയുണ്ടായിരുന്ന നില തിരിച്ചു പിടിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ മരണനിരക്കും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആരോഗ്യവകുപ്പിനെതിരായി ചിലർ ഉയർത്തുന്ന വിമർശനങ്ങൾ ഉചിതമാണോ എന്ന് ആരോപണം ഉന്നയിക്കുന്നവർ സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മികച്ച പ്രതിരോധം ഉണ്ടായതു കൊണ്ടാണ് കോവിഡ് മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് ബ്രിഗേഡിൽ ചേർന്നവരിൽ പലരും ജോലി ചെയ്യാൻ എത്താത്ത അവസ്ഥയുണ്ട്. ഇതുകൊണ്ടാണ് പല സേവനങ്ങൾക്കും മതിയായ ജീവനക്കാരെ വിന്യസിക്കാൻ സാധിക്കാത്തത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഈ മാസം നിർണായകമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com