കൊച്ചിയിലും ഇനി ഷെയർ ഓട്ടോ, നിരത്തിലിറങ്ങുക ഇ - ഓട്ടോറിക്ഷകൾ; കരാർ ഒപ്പുവച്ചു

പൈലറ്റ് പദ്ധതിയുടെ ഭാഗമായി 100  ഇ - ഓട്ടോകളാണ് പ്രവർത്തനം ആരംഭിക്കുക
കൊച്ചിയിലും ഇനി ഷെയർ ഓട്ടോ, നിരത്തിലിറങ്ങുക ഇ - ഓട്ടോറിക്ഷകൾ; കരാർ ഒപ്പുവച്ചു

കൊച്ചി : കൊച്ചി നഗരത്തിലെ ഷെയേഡ് ഇ - ഓട്ടോറിക്ഷ നടത്തിപ്പിനായുള്ള സംയുക്ത പ്രഖ്യാപന കരാറിൽ (ജെഡിഐ) ന​ഗരസഭയും എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘവും (EDADCS)  ഒപ്പുവച്ചു. നഗരത്തിലെ ഉൾപ്രദേശങ്ങളെ നഗര ഗതാഗത സംവിധാനങ്ങളുമായ ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഫോർട്ട് കൊച്ചി, കടവന്ത്ര, എളംകുളം എന്നീ പ്രദേശങ്ങളിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 100  ഇ - ഓട്ടോകളാണ് പ്രവർത്തനം ആരംഭിക്കുക. മുൻനിശ്ചയ  പ്രകാരമുള്ള റൂട്ടുകളിലൂടെ നിശ്ചിത യാത്രാ നിരക്ക് അടിസ്ഥാനത്തിലാണ് ഇ - ഓട്ടോകൾ സർവ്വീസ് നടത്തുക.

ഇന്ത്യ- ജർമ്മൻ സംയുക്ത സംരഭമായ സ്മാർട്ട് - എസ്യുറ്റിയുടെ ( ഇൻ്റഗ്രേറ്റഡ് സസ്റ്റയ്നബിൾ അർബൻ ട്രാൻസ്പോർട്ട് സിസ്റ്റമ്സ് ഫോർ സ്മാർട്ട് സിറ്റീസ്) പിന്തുണയോടെ കഴിഞ്ഞവർഷം ജൂലൈയിലാണ് ന​ഗരസഭ ഷെയേർഡ് ഇ - ഓട്ടോ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിശദമായ സാധ്യതാ പഠനത്തിനും കൂടിയാലോചനകൾക്കും ശേഷമാണ് പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഫോർട്ട് കൊച്ചി, കടവന്ത്ര, എളംകുളം എന്നീ പ്രദേശങ്ങൾ തിരഞ്ഞെടുത്തത്.

പരിസ്ഥിതി സൗഹൃദമായ കാർബൺ ബഹിർഗമനം കുറഞ്ഞ ഗതാഗത സംവിധാനങ്ങളിലേയ്ക്കുള്ള മാറ്റവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഷെയേർഡ് ഇ-ഓട്ടോ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഓട്ടോറിക്ഷാ സേവനങ്ങൾ ലഭ്യമാകാൻ സൗകര്യമൊരുക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. പൈലറ്റ് പദ്ധതിയ്ക്കായുള്ള ഇ - ഓട്ടോകൾ വാങ്ങാനുള്ള സബ്സിഡിയും മറ്റ് സൗകര്യങ്ങൾക്കായുള്ള സാമ്പത്തിക സഹായവും ജർമ്മൻ ഏജൻസിയായ ജിഐഇസെഡാണ് നല്കുന്നത് . 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com