കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കളക്ടർ സാംബശിവ റാവു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചെന്ന തരത്തിൽ വാർത്തകൾ വന്നതോടെയാണ് വിശദീകരണവുമായി കളക്ടർ രംഗത്തെത്തിയത്. പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും കളക്ടർ ഫേയ്സ്ബുക്കിൽ കുറിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി ഒരു യോഗം ചേരുകയുണ്ടായി. യോഗത്തിൽ സംഘടനാ പ്രതിനിധികൾ ചില അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് രോഗവ്യാപന പശ്ചാത്തലം വിലയിരുത്തി ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് കളക്ടർ കുറിച്ചത്. തീരുമാനങ്ങൾ അതത് സമയങ്ങളിൽ ഒദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കി.
കോഴിക്കോട് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതായി വാർത്തകൾ വന്നത്. ജില്ലയിലെ എല്ലാ മുൻസിപ്പാലിറ്റികളിലുമുള്ള കണ്ടെയ്ൻമെന്റ് സോണുകളിലുമുള്ള വ്യാപര സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയെന്നായിരുന്നു വാർത്ത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ