തിരുവനന്തപുരം : നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റുചെയ്ത വിജയ് പി.നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിക്കുക.
ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ അറസ്റ്റിലായ വിജയ് പി നായരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തമ്പാനൂര്‍ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഐ.ടി. ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി.നായര്‍ റിമാന്‍ഡിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ