തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തൻ്റെ അറിവോടെയല്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.
'നേരത്തെ തന്നെ പറഞ്ഞതാണ്. ഈ വിവരങ്ങളെല്ലാം പുറത്തു വന്ന ശേഷമാണ് നിയമനത്തെക്കുറിച്ച് അറിഞ്ഞത്. ഇത്തരം നിയമനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. ഇഡിയ്ക്ക് പ്രതി കൊടുത്ത മൊഴിയിൽ കാര്യങ്ങൾ വ്യക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞാനറിയുമെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. എന്നോട് പറയുമെന്ന് അവരോട് പറഞ്ഞതായാണ് മൊഴിയിൽ പറയുന്നത്. മുഖ്യമന്ത്രി അറിവോടെയാണ് തൻ്റെ നിയമനമെന്ന് അവർ വിശ്വസിച്ച് കാണും'- മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തൻ്റെ നിയമനം മുഖ്യമന്ത്രിയോടെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കോഫോ പോസ വകുപ്പ് ചുമത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ