'ദയവായി,ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ...'; എന്‍ കെ പ്രേമചന്ദ്രനേട് റഹീം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രതികരണം അപക്വമായിപ്പോയി എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
'ദയവായി,ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ...'; എന്‍ കെ പ്രേമചന്ദ്രനേട് റഹീം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രതികരണം അപക്വമായിപ്പോയി എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 'കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണം. ആര്‍എസ്എസും ആര്‍എസ്പിയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നും ദയവായി അങ്ങ് ഓര്‍ക്കണം'.- റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ് അഖിലേന്ത്യ അധ്യക്ഷനുമായ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചയാളെയാണ് ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി നിയമച്ചതെന്ന പ്രേമചന്ദ്രന്റെ പ്രതികരണത്തിന് എതിരെയാണ് റഹീം രംഗത്തുവന്നിരിക്കുന്നത്. 

ആര്‍എസ്പി രാജ്യത്തിന് അപകടമാണ് എന്ന് ഞങ്ങള്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ആര്‍എസ്എസ് അപകടമാണ്. എന്നാല്‍ആര്‍എസ്പി നേതാക്കള്‍ പ്രകടിപ്പിച്ച സംഘപരിവാര്‍ മനസ്സ് അപകട സൂചനയാണ്. ദയവായി,ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ..'- റഹീം കുറിച്ചു. 

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചതും ഇപ്പോള്‍ കൂടെയുള്ള, കോണ്‍ഗ്രസിന്റെ സംസ്‌കാരം തന്നെ.
കോണ്‍ഗ്രസ് സംസ്‌കാരം വച്ചു ഇടത് പക്ഷത്തെ അളക്കുന്നതിന്റെ പ്രശ്‌നമാണ്. ഭരണം നടത്താന്‍ ഏല്പിച്ചവര്‍ക്ക് നന്നായി ഭരിക്കാന്‍ അറിയാം.
അതില്‍ ഇടപെടുന്നത്, ഞങ്ങളുടെ ആരുടെയും പണിയല്ല. പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അധികാരത്തിന്റെ ഇടനാഴികളില്‍ അലയുന്നവരല്ല.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ സെക്രട്ടറിയേറ്റില്‍ അദ്ദേഹം ആദ്യമായി സന്ദര്‍ശിച്ചത് ശ്വേതാ ഭട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ്. അന്ന് ഡിവൈഎഫ്‌ഐ പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

സംഘപരിവാര്‍ സ്പര്‍ശമുള്ള ആരോപണം ഉന്നയിക്കുക, അതിനു വിശ്വാസ്യത വരാന്‍ ഒരാളുടെ പേര് കൂടി പറയുക. അദ്ദേഹം ഒരു വ്യക്തി എന്ന നിലയില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു.അതു കൊണ്ട് ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല.

താങ്കള്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളെയും,തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്?
അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ.ശരിയല്ല എന്നാണ് എന്റെ പക്ഷം.ഇത്ര വിലകുറഞ്ഞ ആരോപണങ്ങളില്‍ അഭയം തേടേണ്ട ഗതികേട് ാങ്കള്‍ക്ക് വന്നതില്‍ ആത്മാര്‍ഥമായി സഹതപിക്കുന്നു.- റഹീം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com