ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ചെന്ന പരാതിയിൽ യുഎഇ ഇന്ത്യൻ എംബസിയിൽനിന്ന് കേന്ദ്രസർക്കാർ വിശദീകരണം തേടി. വിദേശകാര്യ ജോയൻറ് സെക്രട്ടറി ആദർശ് സ്വയ്കയാണ് വിശദീകരണം ആവശ്യപ്പെട്ട് അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസറോട് റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ വർഷം നവംബറിൽ അബൂദബിയിലെ പരിപാടിയിൽ പങ്കെടുക്കവെ മുരളീധരൻ പ്രോട്ടോകോൾ ലംഘനം നടത്തി എന്നാണ് ആരോപണം. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പി.ആർ സ്ഥാപന മാനേജറായ സ്മിത മേനോൻ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് ആരോപണമുന്നയിക്കുന്നത്. അതേസമയം ഈ വിവരം എംബസിക്ക് അറിയില്ലെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. എംബസിയുടെ പ്രതിനിധി സംഘത്തിൽ സ്മിതയുടെ പേരുണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നു.
സ്മിത മേനോൻ സമ്മേളനത്തിൽ പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയത്. അതേസമയം, മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ അവസാന ദിനം മാത്രമാണ് സ്മിത മേനോൻ പങ്കെടുത്തതെന്ന് സൂചനയുണ്ട്. ഈ ദിവസമായിരുന്നു മുരളീധരനും പങ്കെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ