കോടതി പരിഗണിച്ചത് സാങ്കേതികമായ കാര്യം; സിബിഐ അന്വേഷണത്തിന് യാതൊരു തടസ്സവുമില്ലെന്ന് അനില്‍ അക്കര

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബഐ അന്വേഷണത്തിന് ഭാഗികമായി സ്‌റ്റേ അനുവദിച്ച ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി അഴിമതി ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട അനില്‍ അക്കര എംഎല്‍എ
കോടതി പരിഗണിച്ചത് സാങ്കേതികമായ കാര്യം; സിബിഐ അന്വേഷണത്തിന് യാതൊരു തടസ്സവുമില്ലെന്ന് അനില്‍ അക്കര

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബഐ അന്വേഷണത്തിന് ഭാഗികമായി സ്‌റ്റേ അനുവദിച്ച ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി അഴിമതി ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട അനില്‍ അക്കര എംഎല്‍എ. ഹൈക്കേടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തരവിന് എതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താന്‍ കൊണ്ടുവന്ന തെളിവുകള്‍ കൃത്യമാണെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ലൈഫ് മിഷന്‍ ഇടപാട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ( എഫ് സി ആര്‍ എ) പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വാദം തുടരും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 

ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിനോ പ്രതിചേര്‍ക്കുന്നതിനോ കഴിയില്ല എന്നാണ് തനിക്ക് കിട്ടിയ വിവരം. സര്‍ക്കാരിന്റെ വാദത്തില്‍ നിന്ന് സാങ്കേതികമായ വിഷയമാണ് കോടതി പരിഗണിച്ചത്. അല്ലാതെ സിബിഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. എഫ് സി ആര്‍ എ പരിധിയില്‍ ലൈഫ് മിഷന്‍ വരുമോ എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന യൂണി ടാക്കിന്റെ ഹര്‍ജി അംഗീകരിച്ചാല്‍ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അനില്‍ അക്കര പറഞ്ഞു. 

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായാണ് സ്റ്റേ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. രണ്ടു മാസത്തേക്കാണ് സ്റ്റേ.

ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്സിആര്‍എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ എഫ്സിആര്‍എ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസില്‍ എഫ്സിആര്‍എ ബാധകമാവുമെന്നു സ്ഥാപിക്കാന്‍ സിബിഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നതിനെതിരെ സിഇഒ യുവി ജോസ് നല്‍കിയ ഹര്‍ജിയിലാണ് ഭാഗിക സ്റ്റേ. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ഘട്ടത്തില്‍ കോടതി അതു പരിഗണിച്ചില്ല. സമാന ആവശ്യവുമായി നിര്‍മാണ കമ്പനിയായ യൂണിടാക്കും ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഇതില്‍ സ്റ്റേ അുവദിച്ചിട്ടില്ല. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരോ കോടതിയോ ആവശ്യപ്പെടാതെയുള്ള സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്ന് ലൈഫ് മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍സുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതില്‍ സര്‍ക്കാരിന് പങ്കില്ല. ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടില്ലെന്നും എഫ്സിആര്‍എ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. 

ലൈഫ് മിഷന്‍ പദ്ധിയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും സിബിഐ വാദിച്ചു. യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നുള്ളത് കളവാണെന്നും സിബിഐ പറഞ്ഞു. റെഡ് ക്രസന്റില്‍ നിന്ന് കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെനിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തതെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com