ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ മാണി ; രാജ്യസഭാംഗത്വം രാജിവെക്കും
കോട്ടയം : കേരള കോൺഗ്രസ് ഇനി ഇടതുപക്ഷത്തിനൊപ്പം യോജിച്ച് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം. കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും കടുത്ത അനീതിയാണ് പാർട്ടി നേരിട്ടത്. ആത്മാഭിമാനം അടിയറ വെച്ച് ഇനിയും മുന്നോട്ടുപോകാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ഇടതുപക്ഷത്തിനായിട്ടുണ്ട്. എൽഡിഎഫിനൊപ്പം ചേരുന്ന സാഹചര്യത്തിൽ രാജ്യസഭാ അംഗത്വം രാജിവെക്കുന്നതായും ജോസ് കെ മാണി പ്രസ്താവിച്ചു. രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം എന്ന നിര്‍ബന്ധം ഉള്ളതിനാല്‍ രാജ്യസഭ അംഗത്വത്തിൽ തുടരാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
കോൺഗ്രസിലെ ചില നേതാക്കളില്‍നിന്ന് കേരള കോൺഗ്രസ് കടുത്ത അനീതി നേരിട്ടുവെന്ന് ജോസ് കെ. മാണി എംപി. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വർഷം യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ച്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയത്ത് കേരള കോൺഗ്രസ് (എം) നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. രാവിലെ കെ എം മാണിയുടെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷമാണ് ജോസ് കെ മാണി നേതൃയോഗത്തിനെത്തിയത്. നേതൃയോഗത്തിന് മുന്നോടിയായി കേരള കോൺഗ്രസ് ഓഫിസിന്റെ ബോർഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോർഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ