മാണി സി കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു;ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ എല്‍ഡിഎഫ് വിടുമെന്ന് പറഞ്ഞെന്ന് എം എം ഹസ്സന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചാണ് കാപ്പന്‍ ഇതു പറഞ്ഞതെന്നും ഹസ്സന്‍ പറഞ്ഞു.  
മാണി സി കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു;ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ എല്‍ഡിഎഫ് വിടുമെന്ന് പറഞ്ഞെന്ന് എം എം ഹസ്സന്‍

കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ എന്‍സിപി മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചാണ് കാപ്പന്‍ ഇതു പറഞ്ഞതെന്നും ഹസ്സന്‍ പറഞ്ഞു.  

യുഡിഎഫിലേക്ക് വരാന്‍ മാണി സി കാപ്പന്‍ സന്നദ്ധത അറിയിച്ചു. ജോസ് കെ മാണി യുഡിഎഫിനെ വഞ്ചിച്ചെന്നും എല്‍ഡിഎഫ് മുങ്ങുന്ന കപ്പലാണെന്നും ഹസ്സന്‍ പറഞ്ഞു. ജോസ് കെ മാണി രാജ്യസഭ സീറ്റ് മാത്രം രാജിവച്ചാല്‍ പോരെന്നും മറ്റ് സീറ്റുകള്‍ കൂടി രാജിവയ്ക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ യുഡിഎഫില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ഇടത് മുന്നണി രൂപീകരിച്ചതുമുതല്‍ എന്‍സിപിയുണ്ട്. തുടര്‍ന്നും മുന്നണിയില്‍ തന്നെ മുന്നോട്ടുപോകും. സംസ്ഥാന, അഖിലേന്ത്യ നേതൃത്വത്തിനും അഭിപ്രായ വ്യത്യാസമില്ല. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച നേതൃയോഗം ചേരും.മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കും. പാലാ സീറ്റിനെപ്പറ്റി ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റിനെപ്പറ്റി ഒരു ഉപാധിയും വെച്ചിട്ടില്ലെന്ന് ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ട്. പാലാ തങ്ങളുടെ ചങ്ക് തന്നെയാണ്, അതില്‍ മാറ്റമില്ല.
എല്‍ഡിഎഫിന്റെ അകത്തളങ്ങളില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സീറ്റിനെക്കുറിച്ച് വിഷയം വരുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com