ഒരുക്കങ്ങൾ പൂർത്തിയായി ; തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും
പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറക്കും. വെള്ളിയാഴ്‌ച പ്രത്യേക പൂജകളില്ല.
ശനിയാഴ്‌ച പുലർച്ചെ അഞ്ചിനു നട തുറക്കും. ശനിയാഴ്‌ച മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദിവസം 250 പേർക്കാണ് ദർശനം അനുവദിക്കുകയുള്ളൂ. പമ്പാ സ്നാനം അനുവദിക്കില്ല. വിരി വെക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
ശനിയാഴ്‌ച രാവിലെ 8ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഒമ്പതു പേരാണ് ശബരിമല മേൽശാന്തിയുടെ അന്തിമ യോഗ്യതാ പട്ടികയിലുള്ളത്. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല–--മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. ഇരുവരും നവംബർ 15ന് ചുമതല ഏറ്റെടുക്കും.
വൃശ്ചികം ഒന്നായ 16ന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാകും. തുലാമാസ പൂജ പൂർത്തിയാക്കി 21 ന് രാത്രി നടയടയ്ക്കും. ഡിസംബർ 26ന് മണ്ഡലപൂജയും ജനുവരി 14ന് മകരവിളക്കും നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ