തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്കാര ജേതാവ് അക്കിത്തം അച്യുതന് നമ്പൂതിരിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടമാണെന്ന് ഗവർണർ അനുസ്മരിച്ചു.
കവിതയിലെ സമുന്നതപാരമ്പര്യം എന്നും കാത്തുസൂക്ഷിച്ച അക്കിത്തത്തിന്റെ രചനകളില്‍ ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും ആഴത്തില്‍ പ്രതിഫലിച്ചു. ഭാരതീയ ദര്‍ശനങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് മലയാള കവിതയില്‍ നവീന ഭാവുകത്വം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ ആയിരുന്നു അക്കിത്തത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മനുഷ്യ ദുഃഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേല്‍ മനോഹരമായി ആവിഷ്‌കരിച്ച കവികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല അനുസ്മരിച്ചു.
ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിദ്ധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടുമാണ് അക്കിത്തം മലയാള കവികളിൽ ഉന്നതശീർഷനായതെന്ന് അനുശോചന സന്ദേശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെടുകയും ഉല്‍പതിഷ്ണു യുവത്വത്തിന്റെ ശബ്ദമാവാൻ പരിശ്രമിക്കുകയും കമ്യൂണിസ്റ്റ് സഹയാത്രികനായി വെളിച്ചം പരത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു അക്കിത്തമെന്നും കോടിയേരി അനുസ്മരിച്ചു . അക്കിത്തത്തിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ