കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കലക്ടർ അദീല അബ്ദുല്ല അനുമതി നിഷേധിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സർക്കാരിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ചടങ്ങ് മാറ്റിയത് രാഹുൽ ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ എംഎസ്ഡിപി പ്രകാരം മുണ്ടേരി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. രാവിലെ 11നായിരുന്നു ചടങ്ങ്. യുഡിഎഫ് നേതാക്കളും എൽഡിഎഫ് ഭരിക്കുന്ന കൽപറ്റ മുനിസിപ്പാലിറ്റി ചെയർപഴ്സൺ ഉൾപ്പെടെയുള്ളവരും ഉദ്ഘാടന പരിപാടിക്കെത്തിയിരുന്നു.
എന്നാൽ ചടങ്ങിന് തൊട്ടു മുമ്പ് പരിപാടിക്ക് അനുമതിയില്ലെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിപാടി വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി അറിയിക്കാണണമെന്ന ചട്ടം പാലിച്ചില്ല എന്നാണ് വിശദീകരണം. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി രാഹുൽ ഗാന്ധിയെ അപമാനിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. കലക്ടറേറ്റിനു മുന്നിൽ യുഡിഎഫ് പ്രധിഷേധ പരിപാടിയും നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ