പത്തുദിവസം പ്രായമായപ്പോള്‍ ലഭിച്ച പുള്ളിമാന്‍കുഞ്ഞിന് ഇന്ന് പത്തുമാസമാണ് പ്രായം. ചേനക്കോട്ടുകാർ കുട്ടൻ എന്നാണവനെ വിളിക്കുന്നത്. സ്വന്തം കുഞ്ഞിനെ പോലെയാണ് കാട്ടിലെ മാന്‍കുട്ടനെ കാസർകോട്ടെ ഈ ഗ്രാമം നോക്കുന്നത്.
ജനുവരി എട്ടിനാണ് മാൻകുഞ്ഞിനെ പ്ലാന്റേഷൻ കോർപ്പറേഷന്റെ ചീമേനി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കിട്ടിയത്.ആദ്യ ആറുമാസം 45 പായ്ക്കറ്റ് ബേബിഫുഡ് നൽകിയാണ് മാനിനെ വളർത്തിയത്. ഇപ്പോൾ പുട്ടുമുതല്‍ ഇഡ്ഡലി വരെ എന്തും കുട്ടന്‍ കഴിക്കും. പലഹാരങ്ങളും പൂക്കളും പുല്ലുമെല്ലാം ഇഷ്ടഭക്ഷണത്തിൽ ഉൾപ്പെടും. കുട്ടികളെ ഏറെ ഇഷ്ടമുള്ള കുട്ടൻ നാട്ടുകാര്‍ വളര്‍ത്തുന്ന നായ്ക്കളുമായി കൂട്ടുകൂടുന്നതും കാണാം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാന്‍കുഞ്ഞിനെ മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷനെ ഏല്‍പ്പിച്ചതോടെയാണ് കുട്ടന്‍ ചേനക്കോട്ടെത്തുന്നത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മവീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് മാന്‍കുഞ്ഞിനെ വളര്‍ത്തുന്നത്. കാസര്‍കോട് റേഞ്ച് ഫോറസറ്റ് ഉദ്യോഗസ്ഥരെത്തി കുട്ടന്‍റെ ആരോഗ്യവും വളര്‍ച്ചയും കൃത്യമായി പരിശോധിക്കുന്നുമുണ്ട്. മാനിന്‍റെ ആവാസ വ്യവസ്ഥയുള്ള വനപ്രദേശത്ത് കുട്ടനെ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. പക്ഷെ കുട്ടനെ വേർപിരിയുന്നത് ചേനക്കോട്ടുകാർക്ക് ഇന്നൊരു നൊമ്പരമാണ്, അത്രമേൽ പ്രിയപ്പെട്ടവനായി നാടാകെ തുള്ളിനടക്കുകയാണ് അവൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ