ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എകെ സുധീർ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. പ്രത്യേക പൂജകളൊന്നും വെള്ളിയാഴ്ച ഉണ്ടായില്ല.
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ മുതൽ ഭക്തർ സന്നിധാനത്ത് ദർശനത്തിനായി എത്തും. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ആറ് മാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞാലുടൻ മടങ്ങണം. അഞ്ച് ദിവസം നീളുന്ന തീർഥാടന കാലയളവിൽ 1250 പേർ അയ്യപ്പനെ തൊഴും.
ശനിയാഴ്ച ഉഷഃപൂജയ്ക്ക് ശേഷം എട്ട് മണിയോടെ അടുത്ത വർഷത്തേക്കുള്ള ശബരിമല - മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് നിശ്ചയച്ച കൗഷിക്ക് കെ വർമ്മ, റിഷികേശ് വർമ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ