ഹൈദരാബാദ്; കേരള മുൻ രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ എ. സത്യേന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം.
കണ്ണൂരിൽ ജനിച്ചുവളർന്ന സത്യേന്ദ്രൻ ഏറെനാളായി ഹൈദരാബാദിൽ താമസിച്ചുവരികയായിരുന്നു. മീഡിയം പേസ് ബൗളിങ്ങിലും ഓൾറൗണ്ടറായും മികവുകാട്ടിയ സത്യേന്ദ്രൻ 1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. 1291 റൺസ് നേടി. 1979ൽ ഷിമോഗയിലെ നെഹ്‌റു സ്റ്രേഡിയത്തിൽ കർണാടകയ്ക്കെതിരെ പുറത്താകാതെ നേടിയ 128 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ.
അഞ്ച് മത്സരങ്ങളിൽ കേരളത്തെ നയിച്ചിട്ടുണ്ട്. രണ്ട് സീസണുകളിൽ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പരിശീലകനായും സേവനം അനുഷ്ടിച്ചു. കളിക്കാരനും കോച്ചുമായും കേരളത്തിനൊപ്പം പ്രവർത്തിച്ചെങ്കിലും ഹൈദരാബാദായിരുന്നു തട്ടകം. സ്റ്റേറ്റ് ബാങ്കിലെ ജോലിയുമായി ഹൈദരാബാദിലെത്തിയ സത്യ അവിടെ സ്ഥിരതാമസമാക്കി. വിരമിച്ചശേഷം, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെയും ഹൈദരാബാദ് വെറ്ററന ക്രിക്കറ്റ് അസോസിയേഷന്റേയും എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ