കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
വിമാനത്താവളങ്ങൾ പാട്ടത്തിനു കൊടുക്കാൻ തീരുമാനിച്ചത് പൊതു ജന താൽപ്പര്യാർത്ഥമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് പ്രത്യേക ഇളവുകളനുവദിച്ചിട്ടും പരാജയപ്പെടുകയായിരുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
എന്നാൽ അദാനി ക്വോട്ട് ചെയ്‌ത തുകയ്‌ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി.
മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുൻപരിചയമുള്ള സർക്കാരിനെ അവഗണിച്ച്, സർക്കാരിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാൽപ്പര്യത്തിന് എതിരാണെന്നും സർക്കാർ ബോധിപ്പിച്ചു.
പൊതുതാൽപ്പര്യം പൂർണമായും അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയതെന്ന് കെഎസ്ഐഡിസിയും ഹൈക്കോടതിയെ അറിയിച്ചു. ആറ് വിമാനത്താവളങ്ങൾക്കായി ടെൻഡർ സമർപ്പിച്ച അദാനിക്ക് വരുമാനം ക്രമപ്പെടുത്താൻ കഴിയുമെന്നും കെഎസ്ഐഡിസി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ