പദവിക്ക് ചേരാത്ത ബന്ധം കണ്ടപ്പോഴാണ് ശിവശങ്കറിനെ നീക്കിയത്; ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം; സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സി ഒരാളെ അറസ്റ്റ്  ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന് തടയാന്‍ കഴിയുമോ?.
പദവിക്ക് ചേരാത്ത ബന്ധം കണ്ടപ്പോഴാണ് ശിവശങ്കറിനെ നീക്കിയത്; ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം; സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എം ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു എന്നാണ് ഒരു പ്രമുഖ പത്രത്തിന്റെതായി വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം, കേന്ദ്രവും സംസ്ഥാനവും നിഴല്‍ യുദ്ധത്തില്‍ എന്ന തലക്കെട്ടിലാണ് ആ വാര്‍ത്തയുണ്ടായത്. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. 

കേസ് അന്വേഷണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കാര്യം അവര് പറയട്ടെ. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പറയട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ കാര്യം താന്‍ പറയാം. അത് നേരത്തെ പറഞ്ഞതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. ഇക്കാര്യത്തില്‍ മൂന്ന് അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കുന്നത്. അവര്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് പോറല്‍ ഏല്‍പ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്റെ വേരുകള്‍ കണ്ടെത്താനാവണം. അതിനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുടക്കത്തില്‍ കത്തെഴുതിയതെന്ന് പിണറായി പറഞ്ഞു. 

ഈ കേസിന്റെ പേരില്‍ പ്രതിപക്ഷം ഒരു ഭാഗത്തും ഒരുവിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനെതിരെ ചിലപുകമറയുണ്ടാക്കാന്‍ നീക്കമുള്ളത് നാം കാണുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നല്ലനിലയില്‍ അന്വേഷണം പൂര്‍ത്തായാക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഇവിടെ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു. അതില്‍പ്പെട്ട ആരെയും കസ്റ്റഡിയിലെടുക്കാനും ആരെയും ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുവാദമുണ്ട്. നിയമപരമായി അതിനെ ആര്‍ക്കം തടയാനോ തടസപ്പെടുത്താനോ കഴിയില്ല. എന്നാല്‍ ശിവശങ്കറിനെ അറസ്റ്റിന് സര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്നാണ്  ഈ വാര്‍ത്തയിലെ ആരോപണം. ഈ ആരോപണം എത്രമാത്രം അബദ്ധമാണെന്ന് ആ മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെ ആലോചിക്കണം. കേന്ദ്ര ഏജന്‍സി ഒരാളെ അറസ്റ്റ്  ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന് തടയാന്‍ കഴിയുമോ?. അറസ്റ്റ് തടയാന്‍ വേണ്ടിയാണ് ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പറയുന്നതും ഭാവനയല്ലേ?. പിണറായി ചോദിച്ചു.

മാധ്യമവാര്‍ത്തയില്‍ നിന്ന് മനസിലായത് ശിവശങ്കറെ ആശുപത്രിയില്‍ കൊണ്ടുപോയത് കസ്റ്റംസാണെന്നാണ്. ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നത് വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന പ്രാഥമിക അറിവുപോലുമില്ലാതെയാണ്  ഈവാര്‍ത്ത പടച്ചുവിട്ടത്. അറസ്റ്റുണ്ടായാല്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് വാഖ്യാനം ഈ വാര്‍ത്തയുടെ ദുരുദ്ദേശം വ്യക്തമാക്കുന്നുണ്ട്. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നതാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. തന്റെ പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി തല അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവുമില്ലന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഏജന്‍സികള്‍ അവരുടെ വഴിക്ക് നീങ്ങുന്നതിന് ഒരുതടസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com