നയതന്ത്ര ബാഗേജ് തന്ത്രം പറഞ്ഞത് സ്വപ്‌ന, കമ്മീഷനായി ചോദിച്ചത് കിലോയ്ക്ക് 1000 ഡോളര്‍, ആദ്യ ഗൂഢാലോചന കാറില്‍ വെച്ച് ; സന്ദീപിന്റെ മൊഴി പുറത്ത്

സ്വര്‍ണം കടത്താനുള്ള ആദ്യഗൂഢാലോചന നടക്കുന്നത് 2019 മെയ് മാസത്തിലാണ്
നയതന്ത്ര ബാഗേജ് തന്ത്രം പറഞ്ഞത് സ്വപ്‌ന, കമ്മീഷനായി ചോദിച്ചത് കിലോയ്ക്ക് 1000 ഡോളര്‍, ആദ്യ ഗൂഢാലോചന കാറില്‍ വെച്ച് ; സന്ദീപിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം : സ്വര്‍ണക്കടത്തിന് നയതന്ത്ര ബാഗേജ് തന്ത്രം പറഞ്ഞു തന്നത് സ്വപ്‌ന സുരേഷ് ആണെന്ന് മുഖ്യപ്രതി സന്ദീപ് നായര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തിന് ഒരു കിലോയ്ക്ക് കമ്മീഷനായി സ്വപ്ന ആവശ്യപ്പെട്ടത് 1000 ഡോളറാണെന്നും സന്ദീപ് വെളിപ്പെടുത്തി. 

റമീസിനെയും സരിത്തിനെയും സന്ദീപ് നായര്‍ക്ക് നേരത്തെ അറിയാമായിരുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിച്ചത് സന്ദീപ് നായരാണ്. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞ് റമീസ് സന്ദീപിനെ വിളിക്കുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിത്തിനെ അറിയാമെന്ന് പറഞ്ഞു.

സരിത്താണ് പിന്നീട് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ലെന്ന് പറഞ്ഞതും, ഇതിന് ഇമ്യൂണിറ്റി ഉണ്ടെന്ന് പറഞ്ഞതും സ്വപ്‌നയാണെന്ന് സന്ദീപ് മൊഴിയില്‍ വ്യക്തമാക്കുന്നു. കിലോയ്ക്ക് 45,000 രൂപയാണ് റമീസ് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ 1000 യു എസ് ഡോളര്‍ നല്‍കണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു. 

സ്വര്‍ണം കടത്താനുള്ള ആദ്യഗൂഢാലോചന നടക്കുന്നത് 2019 മെയ് മാസത്തിലാണ്. ഇത് സരിത്തിന്റെ കാറിലായിരുന്നു. തിരുവനന്തപുരം സാല്‍വാക്കേഴ്‌സിന്റെ പാര്‍ക്കിങ്ങില്‍ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. ഇതിന് ശേഷം രണ്ടു തവണ സ്വര്‍ണക്കടത്തിന് മുന്നോടിയായി ട്രയല്‍ നടത്തി. പക്ഷെ അതിന് ശേഷവും സ്വര്‍ണം അയച്ചില്ല. തുടര്‍ന്ന് സ്വപ്‌നയാണ് സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധം ചെലുത്തിയത്. 

കുറഞ്ഞത് 10 കിലോ അയക്കാന്‍ സ്വപ്‌ന പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം കടത്തുകയായിരുന്നു. കോണ്‍സുല്‍ ജനറലിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു എന്ന് സ്വപ്‌ന റമീസിനെ തെറ്റിദ്ധരിപ്പിച്ചു. കോണ്‍സുല്‍ ജനറലിന് ജര്‍മ്മനിയില്‍ ബിസിനസ് നടത്താനും ദുബായില്‍ വീടുവെക്കാനും പണം വേണമെന്നാണ് സ്വപ്‌ന പറഞ്ഞത്. 

സ്വപ്‌നയ്‌ക്കെതിരായ ക്രിമിനല്‍ കേസിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ സ്വപ്‌ന പ്രതിയാണെന്ന് ശിവശങ്കറിന് അറിയാമെന്നാണ് സന്ദീപിന്റെ മൊഴി. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയതെന്നും സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com