തിരുവനന്തപുരം : ഇടതുമുന്നണി നേതൃയോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എ കെ ജി സെന്ററിലാണ് മുന്നണി യോഗം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ജോസിന്റെ മുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.
അതേസമയം ജോസിനെ മുന്നണിയിൽ ഉൾപ്പെടുത്തുമ്പോൾ ഭാവിയിൽ ഉണ്ടായേക്കാനിടയുള്ള പ്രശ്നങ്ങൾ സിപിഐ മുന്നണി യോഗത്തിൽ ചൂണ്ടിക്കാട്ടും. ഇടതുമുന്നണിയിൽ പൊതുവായ നിലപാടിനൊപ്പം നിൽക്കാനാണ് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനിച്ചത്.
ജോസ് കെ മാണിയെ മുന്നണിയിലിൽ എടുക്കണമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ സിപിഎം സെക്രട്ടേറിയറ്റ് ഇതിന് അനുമതി നൽകിയിരുന്നു. എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിയോഗിക്കുകയും ചെയ്തു.
അതേസമയം ജോസിന്റെ മുന്നണി പ്രവേശനത്തിൽ എൻസിപി നിലപാട് നിർണായകമാണ്. പാല സീറ്റ് വിട്ടുനൽകാനാവില്ലെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും പരസ്യപ്രസ്താവന നടത്തിയതോടെയാണ് എൻസിപി നിലപാട് നിർണായകമാകുന്നത്. ജോസ് കെ.മാണി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികളും വ്യവസ്ഥകളും മുന്നണി യോഗത്തില്‍ വിശദീകരിക്കാന്‍ എന്‍സിപി ആവശ്യപ്പെടും.
അതറിഞ്ഞ ശേഷമാകും നിലപാട് വ്യക്തമാക്കുക. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനുശേഷം ആശയവിനിമയം നടത്താത്തതിലും എന്‍സിപിക്ക് നീരസമുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പിലെ സഹകരണത്തിന് ശേഷം ജോസിനെ മുന്നണിയിൽ എടുത്താൽ മതിയെന്ന വാദവും ഉയരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ