ഉണ്ണിയുടെ വിളി കേട്ടാൽ ചിക്കു എവിടെയാണെങ്കിലും ഓടിയെത്തും. ഇരുവരും അത്ര കൂട്ടുകാരാണ്. ചിലനേരങ്ങളിൽ ഒന്നിച്ച് ഒരു പുത്തപ്പിന് കീഴെയാണ് ഉറക്കം. പക്ഷെ ഇത്തവണ ഉണ്ണി ചിക്കുവിനെ വിളിച്ചത് യാത്രപറയാനാണ്. ഒന്നുമറിയാതെ കൂട്ടുകാരന്റെ വിളികേട്ട് ഓടിയെത്തിയ ചിക്കുവിന് പിടി വീണു. ഇനി കാട്ടിലേക്ക്.
വയനാട് ആലുമൂല കോളനിക്കാൻ ഓമനിച്ച് വളര്‍ത്തിയ ചിക്കു എന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയത്. നാട്ടുകാരുടെ ഓമനയായിരുന്ന ചിക്കു അടുത്തകാലത്ത് കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് പരാതിയായത്. വനം വകുപ്പ് പിടിക്കാൻ ശ്രമിച്ചെങ്കിലും കയർപൊട്ടിച്ച് പന്നി സ്ഥലം വിട്ടു. ഒടുവിൽ ഉണ്ണി വഴിയാണ് ചിക്കുവിനെ കീഴടക്കിയത്.
കയർ കെട്ടി കൊണ്ടുപോകുന്നതിനിടയിൽ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികൾക്കും സങ്കടമായി. ഉണ്ണിയെയും ചിക്കുവിനെയും പിരിക്കുന്നത് ഏറെ വിഷമം പിടിച്ച പണിയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ ചിക്കുവിന് പകരം രണ്ട് മുയൽ കുഞ്ഞുങ്ങളെ നൽകാം എന്നുപറഞ്ഞാണ് ഉണ്ണിയെ സമാധാനിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ