കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വിവാഹ പ്രായം 18ൽനിന്ന് 21 ആക്കുന്നത് 'ലിവ്-ഇൻ' ബന്ധങ്ങൾ വർധിക്കുന്നതിനും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഇന്ത്യൻ യൂണിയൻ വനിതാ ലീഗ് ഭാരവാഹികൾ കത്തിൽ അഭിപ്രായപ്പെട്ടു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.
ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽനിന്ന് 18 ആക്കി മാറ്റിയിട്ടുണ്ടെന്ന് വനിതാ ലീഗ് ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. '2006ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ശക്തമായ നിയമനടപടികളും ജയിൽ ശിക്ഷ ഉൾപെടെയുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്. ആ നിയമം കർശനമായി നടപ്പാക്കുന്നതിനുപകരം സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എന്തർഥമാണുള്ളത്' -നൂർബിന ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ