കൊച്ചി: ഒറ്റപ്രസവത്തിൽ ജനിച്ച അഞ്ചു മക്കളിൽ മൂന്നുപേർ ഇന്ന് ഗുരുവായൂരിൽ കണ്ണനുമുന്നിൽ വിവാഹിതരാകും. ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് വിവാഹിതരാകുന്നത്. 7.45-നും 8.30-നും മധ്യേ ആണ് താലികെട്ട്.
1995 നവംബർ 19ന് ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ പ്രേംകുമാർ-രമാദേവി ദമ്പതിമാർക്ക് അഞ്ച് മക്കൾ പിറന്നത്. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്. 'പഞ്ചരത്നങ്ങൾ' എന്ന പേരിൽ കുട്ടികൾ വാർത്തകളിൽ ഇടം പിടിച്ചു. ഇവരുടെ വീടിനും പഞ്ചരത്നമെന്നാണ് പേര്.
നാല് പെൺമക്കളുടെയും വിവാഹം ഒന്നിച്ച് ഏപ്രിൽ 26ന് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടർന്ന് മാറ്റുകയായിരുന്നു. ഉത്രജയുടെ വരൻ ആകാശിന് കുവൈത്തിൽനിന്ന് നാട്ടിലെത്താൻ കഴിയാത്തതിനാൽ വിവാഹം മാറ്റിവെച്ചിരിക്കുകയാണ്.
ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്യുന്നത്. മാധ്യമരംഗത്തുള്ള ഉത്തരയുടെ വരൻ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ ബി മഹേഷ് കുമാറാണ്. അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി വിനീത് ആണ് മിന്നുകെട്ടുന്നത്. ഉത്രജ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യനാണ്. വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ തന്നെയാണ്.
മക്കൾക്ക് പത്ത് വയസ്സുള്ളപ്പോഴാണ് പ്രേംകുമാർ മരിച്ചത്. രമാദേവിക്ക് സർക്കാർ ഇടപെട്ട് സഹകരണ ബാങ്കിെൻറ പോത്തൻകോട് ശാഖയിൽ ബിൽ കലക്ടറായി ജോലി നൽകിയിരുന്നു. അഞ്ചു മക്കൾക്കുമൊപ്പം വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ രമാദേവി കണ്ണന് സ്വർണത്തള കാണിക്കയും നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ