തിരുവനന്തപുരം: വർക്കലയിൽ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. രാമന്തളി പുതുവൽ വീട്ടിൽ ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ദീപുവിനെയും മാതാവ് സുഭദ്രയെയും പൊലീസ് അറസ്റ്റു ചെയ്തു.
സ്ത്രീധന– ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് വർക്കല പൊലീസ് പറയുന്നു.
വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപുവിന്റെ ഭാര്യ നിഷയെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഭർത്താവും ഭർതൃ മാതാവും ചേർന്ന് തീ കൊളുത്തിയത്. വിവാഹത്തിന് നിഷയുടെ വീട്ടുക്കാർ നൽകിയ സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരിൽ തുടങ്ങിയ വഴക്കാണ് ക്രൂര കൃത്യത്തിൽ കലാശിച്ചത്. പതിവായി മദ്യപിച്ചെത്തി ദീപു നിഷയെ മർദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.
നിഷയുടെ ശരീരത്തിൽ സുഭദ്ര മണ്ണെണ്ണയൊഴിക്കുകയും ദീപു തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിഷയെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
നിഷയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സുഭദ്രയെയും അറസ്റ്റ് ചെയ്തു. കേസിൽ സുഭദ്രയാണ് ഒന്നാം പ്രതി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര പനവേലി ശ്വദേശിനിയായ നിഷയെ കഴിഞ്ഞ വർഷമാണ് ദീപു വിവാഹം കഴിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ