മകളെ കൊണ്ടുപോകാനായി അയർലൻഡിൽ നിന്നെത്തിയ അമ്മ ക്ല്വാറന്റീനിൽ, കണ്ടത് ജീവനറ്റ മിയയെ; കിണറ്റിൽ വീണ് നാലര വയസുകാരി മരിച്ചു

ക്വാറന്റീൻ കഴിഞ്ഞ മകൾക്ക് അരികിലേക്കെത്താൻ കൊതിച്ച് കാത്തിരുന്ന അമ്മയ്ക്ക് കാണേണ്ടിവന്നത് ജീവനറ്റ മകളെയാണ്
മകളെ കൊണ്ടുപോകാനായി അയർലൻഡിൽ നിന്നെത്തിയ അമ്മ ക്ല്വാറന്റീനിൽ, കണ്ടത് ജീവനറ്റ മിയയെ; കിണറ്റിൽ വീണ് നാലര വയസുകാരി മരിച്ചു


കോട്ടയം; നാലര വയസുകാരിയായ കുഞ്ഞ് മിയയെ തിരിച്ച് അച്ഛന്റേയും സഹോദരന്റേയും അടുക്കലേക്ക് കൊണ്ടുപോകാനായാണ് അയർലൻഡിൽ നിന്ന് അമ്മ ജിഷ എത്തിയത്. ക്വാറന്റീൻ കഴിഞ്ഞ മകൾക്ക് അരികിലേക്കെത്താൻ കൊതിച്ച് കാത്തിരുന്ന അമ്മയ്ക്ക് കാണേണ്ടിവന്നത് ജീവനറ്റ മകളെയാണ്. ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി കിണറ്റിൽ വീണ് മരിക്കുകയായിരുന്നു. 

ഞായറാഴ്ച വൈകിട്ടാണ് കോതനല്ലൂരിലെ ജോമിയുടെ വീട്ടിൽവച്ച് കാൽവഴുതി കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്. ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു തിരിച്ചു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. ഏഴു ദിവസത്തെ ക്വാറന്റീനിനായി മൂവാറ്റുപുഴയിലെ വീട്ടിലായിരുന്നു ജിഷ. മിയ കോതനല്ലൂരിലായതിനാൽ നാട്ടിലെത്തിയിട്ടും മകളെക്കാണാൻ ജിഷയ്ക്ക് കഴിഞ്ഞിരുന്നില്ല. 

ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ്  ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com