വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയപ്പോള്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു
ദിലീപ്/ഫയല്‍
ദിലീപ്/ഫയല്‍

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ ലൈംഗിക ആക്രമണ കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട്, ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നടിയുടെ ഹര്‍ജി.

പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയപ്പോള്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്കു വീഴ്ചയുണ്ടായതായും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. 

കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസ് മറ്റൊരു കോടതിയിലേക്കു മാറ്റുന്നതിനായി ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. ഇത് വേദനാജനകമാണെന്നും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ നടന്‍ ദീലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതി.

കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com