ഇടുക്കി; റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗതക്കുരുക്കിൽപെട്ട് ആംബുലൻസിൽ രോഗി മരിച്ചു. ഇടുക്കി അടിമാലി ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം മൂന്നു കലുങ്കിലെ വൻമരമാണ് കടപുഴകി വീണത്. 15 മിനിറ്റോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെയാണ് ബീവി മരിച്ചത്.
അടിമാലിയിൽ നിന്ന് കോതമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന ആംബുലൻസാണ് ഗതാഗതക്കുരുക്കിൽപെട്ടത്. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ബീവിയെ പ്രവേശിപ്പിച്ചത്. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ദാരുണസംഭവമുണ്ടായത്. 15 മിനിറ്റ് ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ ബീവി ആംബുലൻസിൽ മരിച്ചു. ഇതോടെ ബീവിയെ തിരികെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് അഗ്നിരക്ഷാസേനയും ഹൈവേ പൊലീസും സംഭവസ്ഥലത്തെത്തിയത്. മരം വീഴുന്ന സമയത്ത് ഇതുവഴി കടന്നുപോയ 2 ബൈക്കുകളിലെ യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറിനു ശേഷമാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ