തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ തത്വത്തിൽ തീരുമാനമായതായി സൂചന. ഇനിയും അടഞ്ഞുകിടന്നാൽ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ ഉൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
മറ്റു പല സംസ്ഥാനങ്ങളിലും ഇളവുകളുടെ ഭാഗമായി ബാറുകൾ തുറന്നിരുന്നു. മുഖ്യമന്ത്രിയുടെ എതിർപ്പ് മൂലമാണ് കേരളത്തിൽ തുറക്കാതിരുന്നത്. എന്നാലിപ്പോൾ ബാറുകൾ ഉടൻ തുറക്കാൻ മുഖ്യമന്ത്രിക്കുമേലും രാഷ്ട്രീയ സമ്മർദമുണ്ടായതായാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിന് വിജ്ഞാപനം നവംബർ അഞ്ചിന് ഇറങ്ങിയേക്കും. നവംബർ രണ്ടിനുമുമ്പ് ബാറുകൾ തുറക്കാനാണ് ധാരണയാകുന്നത്. വിജ്ഞാപനമായാൽ പിന്നെ ഡിസംബർ അവസാനമാകുമ്പോഴെ തുറക്കാനാകൂ. ആറു മാസത്തിലേറെയായി അടച്ചിട്ടതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ബാർ ഉടമകളുടെ വാദം.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്സൈസ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഒരു മേശക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഭക്ഷണം പങ്കുവെക്കാൻ അനുവദിക്കില്ല എന്നിങ്ങനെ നിയന്ത്രണങ്ങളുണ്ടവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ