ബ്രേക്ക് ഫാസ്റ്റ് വേണ്ട, കസ്റ്റംസിനെ വിളിച്ചോ എന്ന ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ശിവശങ്കര്‍; കോവിഡ് ഫലം നെഗറ്റിവ്

ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല
ബ്രേക്ക് ഫാസ്റ്റ് വേണ്ട, കസ്റ്റംസിനെ വിളിച്ചോ എന്ന ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ശിവശങ്കര്‍; കോവിഡ് ഫലം നെഗറ്റിവ്

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. കോടതിയില്‍ ഹാജരാക്കും മുമ്പാണ് ശിവശങ്കറിനു കോവിഡ് ടെസ്റ്റ് നടത്തിയത്. 

ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. അവധി ദിവസം ആയിരുന്നിട്ടും ജഡ്ജി ഓഫിസില്‍ എത്തി. 

രാവിലെ ശിവശങ്കര്‍ പ്രഭാത ഭക്ഷണം കഴിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ ശിവശങ്കറിന് ആരോഗ്യപ്രശ്‌നമൊന്നും കണ്ടെത്തിയില്ല. ഒരാഴ്ച കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡി നീക്കം.

ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നായിരുന്നു പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്. 

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചായും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇടപെടാന്‍ സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടും എന്നാണ് താന്‍ അറിയിച്ചതെന്നാണ് വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുടെ മൊഴിയും ഇത്തരത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി അറസ്റ്റ് മെമ്മോയില്‍ പറയുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഹൈക്കോടതിയിലും ഇഡി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് വാദത്തിനിടെ ഇത്തരമൊരു വാദം ഉന്നയിച്ചില്ല.

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവശങ്കര്‍ ആയിരുന്നെന്ന് അറസ്റ്റ് മെമ്മോ പറയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയായിരുന്നു ഇത്. കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നു സംശയമുണ്ട്. ചോദ്യം ചെയ്യലില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ശിവശങ്കര്‍ നല്‍കിയതെന്നും ഇഡി പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. പല തവണ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തെന്ന് ഇഡി മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com