ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം

കൂടുതൽ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വാങ്ങും
ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം

തിരുവനന്തപുരം; കള്ളപ്പണം വെളുപ്പിച്ചതിന് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. രാവിലെ പത്തുമണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും ഹാജരാക്കുന്ന അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വാങ്ങും.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസിൽ എത്തിച്ചിരുന്നു. തുടർന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. 

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെൻറി​െൻറ വാദം. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

അതിനിടെ ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തി. സ്വപ്നയെ ശിവശങ്കർ സഹായിച്ചത് മുഖ്യമന്ത്രിയുടെ ആശിവർവാദത്തോടെയാണെന്നും അധികാരം ഒഴിയണം എന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com