കണ്ണൂർ; ഓൺലൈൻ ഇടപാടിന്റെ പേരിൽ സ്വർണക്കടയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നു. കണ്ണൂർ നഗരത്തിലെ രാമചന്ദ്രൻ നീലകണ്ഠൻ എന്ന ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. സ്വർണം വാങ്ങിയ ശേഷം വ്യാജ ട്രാൻസാക്ഷൻ വിവരങ്ങൾ ജ്വല്ലറി ഉടമകളെ കാണിച്ചശേഷം കടന്നു കളയുകയായിരുന്നു.
ഇൻകം ടാക്സ് ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ മോതിരവും താലിമാലയുമടക്കം അഞ്ച് പവൻ സ്വർണമാണ് വാങ്ങിയത്. രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരം രൂപയുടെ ബിൽ തുക മൊബൈൽ വഴി അടക്കാമെന്ന് പറഞ്ഞു. പിന്നീട് പണം ട്രാൻസ്ഫർ ആയെന്ന് ജ്വല്ലറി ഉടമയോട് പറഞ്ഞശേഷം മെസേജും കാണിച്ച് സ്വർണവുമായി കടന്നു.
ഒരു മണിക്കൂറായിട്ടും അക്കൗണ്ടിൽ പണം എത്താതായതോടെ ജ്വല്ലറി ഉടമ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അന്തർ സംസ്ഥാന മോഷ്ടാവായ കർണാടക സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി.
പയ്യാമ്പലത്തെ ലോഡ്‍ജിൽ താമസിച്ച് ശേഷം ടാക്സിയിലാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. ഇവിടുന്ന് സ്വർണം തട്ടിച്ച ശേഷം കാസർകോട് എത്തി ഒരു ജ്വല്ലറിയിൽ ഇതേ തന്ത്രം പ്രയോഗിച്ചെങ്കിലും ഡിജിറ്റൽ പേമന്‍റ് സംവിധാനം ഇല്ലാത്തതിനാൽ തട്ടിപ്പ് നടന്നില്ല. ഇയാൾ കേരളം വിട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ