കൊല നടത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് അടൂര്‍ പ്രകാശിനെ; ആരോപണവുമായി ഇപി ജയരാജന്‍

വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജ
കൊല നടത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് അടൂര്‍ പ്രകാശിനെ; ആരോപണവുമായി ഇപി ജയരാജന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജന്‍. ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികള്‍ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാട് ക്ഷോഭിക്കും. അങ്ങനെ നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തിരവോണനാളില്‍ കൊലനടത്തി രക്തപ്പൂക്കളമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൊല നടത്തിയ ശേഷം ഇവര്‍ ആദ്യം വിളിച്ചത് എംപി അടൂര്‍ പ്രകാശിനെയാണ്. ഇതിലൂടെ ഈ കൊലപാതകം ആസൂത്രിതമാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലതോറും കോണ്‍ഗ്രസ് ഇത്തരം കൊലപാതകസംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം മരണം ആഘോഷിക്കുകയാണ്. കൊലപാതകത്തില്‍ കോണ്‍ഗ്രസ് പങ്ക് ആരോപിച്ച് നൂറ് കണക്കിന് പാര്‍ട്ടി ഓഫീസുകളാണ് സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നറിയുന്നതിനായി ഡിസിസി പ്രസിഡന്റില്‍ നിന്നും കെപിസിസി റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ കൊലപാതകവുമായി കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകര്‍ക്ക് പോലും പങ്കില്ലെന്നാണ് റിപ്പോര്‍ട്ടെന്നു മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com