തര്‍ക്കങ്ങള്‍ തുടങ്ങിയത് വേങ്കമല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, എംഎല്‍എയുടെ മകനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ്; സിബിഐ അന്വേഷണം വേണം  

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എംപി
തര്‍ക്കങ്ങള്‍ തുടങ്ങിയത് വേങ്കമല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, എംഎല്‍എയുടെ മകനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ്; സിബിഐ അന്വേഷണം വേണം  

തിരുവനന്തപുരം:  വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എംപി. കൊലപാതകത്തിന് ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് തന്നെയാണ് എന്ന മന്ത്രി ഇ പി ജയരാജന്റെ ആരോപണം നിഷേധിച്ച അടൂര്‍പ്രകാശ് തന്നെ പ്രതി ഷജിത്ത് വിളിച്ചിട്ടില്ലെന്നും മാതൃഭൂമിയോട് പറഞ്ഞു. 

വാമനപുരം എംഎല്‍എ ഡി കെ മുരളിയുടെ മകനുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ഡി കെ മുരളി എംഎല്‍എയുടെ ഇടപെടലിനെ കുറിച്ചും പൊലീസ് അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. 2019ലെ വേങ്കമല ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. എംഎല്‍എയുടെ മകനെ സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വച്ചു കണ്ടു. ഇത് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തു. ഇത് അടിപിടിയില്‍ കലാശിച്ചു. തുടര്‍ന്ന് എംഎല്‍എയുടെ മകനെ ബൈക്കില്‍ കയറ്റി  അവിടെ നിന്ന് രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ സമയത്തും സംശയാസ്പദമായ സാഹചര്യത്തില്‍ എംഎല്‍എയുടെ മകനെ വീണ്ടും അവിടെ കണ്ടത് തര്‍ക്കത്തിന് ഇടയാക്കി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി പോയി. എന്നാല്‍ പരാതി ഒതുക്കി തീര്‍ത്തു. മകനെ രക്ഷിക്കുന്നതില്‍ എംഎല്‍എയുടെ സ്വാധീനം ഉണ്ടായിരിക്കാം. പിന്നീട് ഉണ്ടായ സംഘര്‍ഷങ്ങള്‍ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചുവെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

എന്നാല്‍ ആരോപണം എംഎല്‍എ നിഷേധിച്ചു. മകനുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ല. മകനുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കേസോ നടപടികളോ ഉണ്ടായിട്ടില്ല. അടൂര്‍ പ്രകാശിന്റെ ശ്രമം സ്വന്തം ഉത്തരവാദിത്തം മറച്ചുവെയ്ക്കാനെന്നും ഡി കെ മുരളി ആരോപിച്ചു.

കൊലപാതകത്തിന് ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് തന്നെയാണ് എന്നാണ് മന്ത്രി ഇ പി ജയരാജന്റെ ആക്ഷേപം. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുളളവരും സമാനമായ ആരോപണം ഉന്നയിച്ചു. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണം. അന്വേഷണത്തിന് സിബിഐ വരണം. സിബിഐയെ അന്വേഷണം ഏല്‍പ്പിക്കാന്‍ തന്റേടമുണ്ടോ എന്നും അടൂര്‍ പ്രകാശ് വെല്ലുവിളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com