വെഞ്ഞാറമൂട് ഇരട്ടക്കൊല : സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
വെഞ്ഞാറമൂട് ഇരട്ടക്കൊല : സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനി പ്രീജയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. 

കേസിൽ അറസ്റ്റിലായ നാലുപ്രതികളെ റിമാൻഡ് ചെയ്തു. അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസം റിമാൻഡ് ചെയ്തത്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. റിമാൻഡിലായ നാലുപേരും പ്രതികളെ സഹായിച്ചവരാണ്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

വൈരാഗ്യം ഉണ്ടായത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ സമയത്താണ്. കലാശക്കൊട്ടിനിടെ പ്രതികളും കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജും ഹക്ക് മുഹമ്മദുമായും തേമ്പാമൂട് വെച്ച് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹീനെ ഏപ്രില്‍ നാലിന് ആക്രമിച്ചു. ഇരട്ടക്കൊല കേസിലെ പ്രതികളായ സജീവന്‍, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെ വധശ്രമവുമുണ്ടായി. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. 

മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസില്‍ വെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. കണ്ടാലറിയാവുന്ന ചിലരും ഗൂഢാലോചനയില്‍ പങ്കാളികളായതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഒന്‍പതോളം വെട്ടുകളാണ് ങക്ക് മുഹമ്മദിന് ഏറ്റത്. . ഒപ്പമുണ്ടായിരുന്ന മിഥിലാജിനു നെഞ്ചിലടക്കം മൂന്നോളം വെട്ടേറ്റു.  മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.ഇരുവരുടേയും മരണകാരണമായതു നെഞ്ചിലേറ്റ വെട്ടെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com