അനൂപ് മുഹമ്മദിനെ അടുത്തറിയാം; ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയിട്ടുണ്ട്; നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിനീഷ് കോടിയേരി

ആറ് ലക്ഷം രൂപ ഹോട്ടല്‍ തുടങ്ങാന്‍ കടമായി നല്‍കിയിട്ടുണ്ട് - മയക്കുമരുന്ന് കേസില്‍ പെട്ടതായ വാര്‍ത്ത ഞെട്ടിച്ചു 
അനൂപ് മുഹമ്മദിനെ അടുത്തറിയാം; ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയിട്ടുണ്ട്; നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിനീഷ് കോടിയേരി

കൊച്ചി: മയക്കുമരുന്നില്‍ കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി. എന്നാല്‍ മയക്കുമരുന്ന് ഇടപാട് അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. അനൂപിന്റെ ടീ ഷര്‍ട്ട് ബിസിനസ് പൊട്ടിയപ്പോള്‍ റസ്‌റ്റോറന്റ് തുടങ്ങാന്‍ പണം നല്‍കിയിരുന്നു. താന്‍ മാത്രമല്ല ഇത്തരത്തില്‍ നിരവധി സുഹൃത്തുക്കളും അനൂപിന് പണം നല്‍കിയിരുന്നെന്നും ബിനീഷ് പറഞ്ഞു. 

ഹോട്ടല്‍ തുടങ്ങാന്‍ കടമായാണ് പണം നല്‍കിയത്. താന്‍ ബംഗളൂരുവില്‍ എത്തിയാല്‍ മുറി ബുക്ക് ചെയ്യാറുള്ളത് അനൂപാണ്. ബംഗളൂരൂവിലെ ഹോട്ടല്‍ മയക്കുമരുന്ന കേന്ദ്രമാണെന്ന് തരത്തില്‍ ആര്‍ക്കുവേണമെങ്കിലും ആരോപണം ഉന്നയിക്കാം. കുമരകത്തെ നിശാപാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. നാലോ അഞ്ചോ വര്‍ഷം മുന്‍പുളള ഫോട്ടോയാണ് ഇപ്പോഴത്തേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും ബിനീഷ് പറഞ്ഞു. മയക്കുമരുന്ന് കേസ് പ്രതി അനൂപുമായി ബിനീഷിന് അടുത്തബന്ധമുണ്ടെന്ന് യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷിന്റെ പ്രതികരണം. 

മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപിന്റെ മൊഴിയില്‍ ബിനീഷ് കോടിയേരിയുടെ പേരുണ്ടെന്നും അനൂപ് മൂഹമ്മദിന് ഹോട്ടല്‍ തുടങ്ങാന്‍ പണം മുടക്കിയത് ബിനീഷ് ആണെന്നും ഫിറോസ് പറയുന്നു. അനൂപ് മുഹമ്മദ് കേരളത്തിലെ സിനിമാക്കാരുമായി അടുത്ത് ഇടപഴകുന്ന ആളാണ്. കൂടാതെ മയക്കുമരുന്ന കച്ചവടക്കാരനുമാണ്. മയക്കുമരുന്ന് കച്ചവടവുമായി കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്ക് അടുത്തബന്ധമുള്ളതായി സൂചനലഭിച്ചതായും ഫിറോസ് പറയുന്നു. 

ലോക്ക്ഡൗണ്‍ സമയത്ത് കുമരകത്തെ ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്നും ഫിറോസ് പറയുന്നു. ഈ പരിപാടികളില്‍ ബിനീഷ് പങ്കെടുത്തതായി അറിയില്ല. ഈ ദിവസങ്ങളില്‍ ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നതായ ഫിറോസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ആഴ്ചകളോളം ബിനീഷ് ബംഗളൂരുവിലെ ഹോട്ടലിലാണ് തങ്ങിയതെന്നും ഫിറോസ് പറഞ്ഞു.

അനുപ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ  രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്്‌ന ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ അനൂപ് ബിനീഷ് കോടിയേരിയെ ഫോണില്‍ വിളിച്ചിരുന്നു. അന്നേദിവസം അനൂപ് നടത്തിയ ഫോണ്‍വിളികള്‍ വിശദമായി പരിശോധിക്കണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com