കാസർകോട് : വിശന്നു വലഞ്ഞപ്പോള്‍ കണ്ണില്‍പ്പെട്ടത് കക്ക. മീനെന്നു കരുതി കക്കയെ കൊത്തിത്തിന്നാന്‍ നോക്കിയ പൊന്മാന്‍ പെട്ട് ഊരാക്കുടുക്കില്‍. തിരുവോണ ദിവസം ഉച്ചയ്ക്ക് നീലേശ്വരം പൊടോത്തുരുത്തിയില്‍ കാര്യംകോട് പുഴക്കടവിലാണ് സംഭവം.
പൊന്മാന്‍ കൊത്തിയെടുത്തതോടെ അപകടം മണത്ത കക്ക പുറന്തോട് അടച്ചു. ഇതിനിടെ പൊന്മാന്റെ കൊക്കും കക്കയുടെ കട്ടിയുള്ള പുറന്തോടിനിടയിലായി. വെട്ടിലായ പൊന്മാന്‍ മരണവെപ്രാളം തുടങ്ങി. ചിറകിട്ടടിച്ചും തലയിട്ടടിച്ചും കക്കത്തോടില്‍ നിന്നു കൊക്കൂരാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയതോടെ പൊന്മാന്‍ തളര്‍ന്നു.
ചില സമീപവാസികള്‍ പൊന്മാന്റെ നിസ്സഹായാവസ്ഥ കണ്ട് കക്കയുടെ പുറന്തോട് ബലമായി അകത്തിയതോടെ ചുണ്ടു വേര്‍പെട്ടു. രക്ഷപ്പെട്ട ആശ്വാസത്തില്‍ പൊന്മാന്‍ ജീവനും കൊണ്ട് പറന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ