കേരളത്തിലേക്കു വരാന്‍ രജിസ്‌ട്രേഷന്‍ വേണം, പാസ് ഒഴിവാക്കി; 14 ദിവസം ക്വാറന്റീന്‍ തുടരും, ഏഴു ദിവസം വരെയുള്ള സന്ദര്‍ശകര്‍ക്ക് ഇളവ്

സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദർശത്തിന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല
കേരളത്തിലേക്കു വരാന്‍ രജിസ്‌ട്രേഷന്‍ വേണം, പാസ് ഒഴിവാക്കി; 14 ദിവസം ക്വാറന്റീന്‍ തുടരും, ഏഴു ദിവസം വരെയുള്ള സന്ദര്‍ശകര്‍ക്ക് ഇളവ്

കൊച്ചി; ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. ഇതര സംസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് പാസ് ഉൾപ്പടെയുള്ള നിബന്ധനകളെല്ലാം കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. 

എന്നാൽ രോ​ഗ വ്യാപനം സാധ്യത കണക്കിലെടുത്ത് കേരളത്തിലേക്കു വരുന്നവർക്ക് കോവിഡ് ജാ​ഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കൂടാതെ 14 ദിവസം ക്വാറന്റീനും പാലിക്കണം. എന്നാൽ സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദർശത്തിന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല. ഏഴു ദിവസമോ അതിൽ താഴെയോ സന്ദർശനത്തിന് എത്തുന്നവർക്കാണ് ഇളവുകളുള്ളത്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ ഹ്രസ്വ സന്ദർശനം നടത്തി മടങ്ങുന്നവരും ക്വാറന്റീൻ നിർദേശങ്ങൾ പാലിക്കണം. 

കേരളത്തിലെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ടുള്ള ഔദ്യോ​ഗിക ജോലികൾക്കായി ​ദീർഘകാല സന്ദർശനത്തിന് വരുന്നവർ പ്രത്യേക അനുമതി വാങ്ങി വരാം. ഔദ്യാ​ഗികമായ കാര്യങ്ങൾക്കു വേണ്ടിയുള്ള യാത്ര സുഖമമാക്കാൻ പ്രത്യേക സൗകര്യം സഹായകമാകും.

യാത്രക്കാരുടെ വിവരങ്ങൾ അറിയാനും ക്വാറന്റീൻ ഉറപ്പുവരുത്താനും മാത്രമാണ് ജാ​ഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യിക്കുന്നത്. പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അതിർത്തിയിൽ പേരും മറ്റ് വിവരങ്ങളും നൽകിയാൽ മതിയാകും. പോർട്ടലിൽ കയറി വിവരം അടിച്ചുകൊടുത്താൽ ഓട്ടോമാറ്റിക് അപ്രൂവൽ വരും. അല്ലാതെ യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 

കേന്ദ്രസർക്കാരിന്റെ അഞ്ചാം അൺലോക്ക് നിർദേശങ്ങൾക്ക് പിന്നാലെ ചില സംസ്ഥാനങ്ങൾ ക്വാറന്റീൻ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തിരുന്നു. എന്നാൽ രോ​ഗവ്യാപന സാധ്യത കണക്കിലെടുത്താണ് ക്വാറന്റീന് ഇളവുകൾ നൽകേണ്ടതില്ലെന്ന് കേരളം തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com