കൊച്ചി : കൊച്ചി മെട്രോ കൂടുതല്‍ ദൂരങ്ങളിലേക്ക്. തൈക്കൂടത്തു നിന്നും പേട്ടയിലേക്കുള്ള പുതിയ പാതയിലൂടെയുള്ള സര്‍വീസ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിക്കും. പേട്ട സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.
കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം നിര്‍മ്മാണം കെ എംആര്‍എല്ലിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ വരെയാണ് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കൊച്ചി മെട്രോ റെയിൽ സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുകയാണ്. സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മുട്ടം യാർഡിൽ പൂർത്തിയായതായി മെട്രോ അധികൃതർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സർവീസ്.
കോവിഡ് വ്യാപനത്തിന് പിന്നാലെ താത്‌കാലികമായി അടച്ചിട്ട മെട്രോ സർവീസ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് മണിവരെയായിരിക്കും സർവീസ് നടത്തുക.നൂറ് മുതൽ ഇരുന്നൂറ് പേർക്ക് മാത്രമായിരിക്കും സഞ്ചരിക്കാൻ കഴിയുക.
യാത്രക്കാർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിക്കുന്നതിനായി സീറ്റുകളിൽ അടയാളങ്ങൾ ചെയ്തിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക.
യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് സമയം ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്ന് ഇടും. ഇത് കൂടാതെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അല്ലെങ്കിൽ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്സിൽ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കിൽ സാനിറ്റൈസ് ചെയ്ത പണമായിരിക്കും തിരികെ നൽകുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ