'കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം' ; തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഐഎംഎ

മുന്നറിയിപ്പുകൾ അവഗണിച്ച രാജ്യങ്ങൾക്ക് വലിയ വില നൽകേണ്ടിവന്നുവെന്ന് ഓർക്കണം
'കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം' ; തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് രോ​ഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് ഐഎംഎ കേരള വൈസ്പ്രസിഡന്റ് ഡോ സുൽഫി നൂഹു. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാമെന്നും ഡോ. സുൽഫി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ മുന്നറിയിപ്പു നൽകി. 

കോവിഡ്– 19 കാലഘട്ടത്തിൽ ഒരു ഇലക്‌ഷൻ വേണമെന്ന് വാശി പിടിക്കുന്നവർ ലോകത്തിന്റെ ചില കണക്കുകൾ കൂടി കണ്ടാൽ നന്നായിരിക്കും. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളെന്നാണ്. തെരഞ്ഞെടുപ്പുകൾക്ക് അത് തീർച്ചയായും ബാധകമാക്കണം. ലോകത്തെ ഏതാണ്ട് എഴുപതോളം രാജ്യങ്ങളാണ് ദേശീയ തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചത്. 

മുന്നറിയിപ്പുകൾ അവഗണിച്ച രാജ്യങ്ങൾക്ക് വലിയ വില നൽകേണ്ടിവന്നുവെന്ന് ഓർക്കണം. ഇലക്‌ഷനുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കും. കോവിഡ് 19 കേരളത്തിൽ വീണ്ടും വ്യാപകമായി പടർന്നു പിടിക്കാനുള്ള സാഹചര്യത്തിൽ ഇലക്‌ഷനുകൾ മാറ്റിവയ്ക്കണം. ഡോ. സുൽഫി ആവശ്യപ്പെട്ടു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

ഇലക്ഷനുകൾ മാറ്റിവെയ്ക്കണം ❗
======================

പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്!

ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടർന്നു നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകൾ നടത്തുകയാണ് രാഷ്ട്രീയപാർട്ടികൾ.

കോവിട് 19 കാലഘട്ടത്തിൽ ഒരു ഇലക്ഷൻ വേണമെന്ന് വാശി പിടിക്കുന്നവർ ലോകത്തിൻറെ ചില കണക്കുകൾ കൂടി കണ്ടാൽ നന്നായിരിക്കും.

അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളെന്നാണ്.

തെരഞ്ഞെടുപ്പുകൾക്ക് അത് തീർച്ചയായും ബാധകമാക്കണം.

ലോകത്തെ ഏതാണ്ട് എഴുപതോളം രാജ്യങ്ങളാണ് ദേശീയ തിരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് .

33 രാജ്യങ്ങൾ റഫറണ്ടം നടത്തുന്നതിൽനിന്നും മാറിനിന്നു.

ആഫ്രിക്കയിലെ 15 രാജ്യങ്ങൾ

അമേരിക്കയിലെ പതിനെട്ടോളം പ്രദേശങ്ങൾ

ഏഷ്യാ പെസഫിക് മേഖലയിലെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, മാലി ദീപുകൾ, പാകിസ്ഥാൻ.

യൂറോപ്പിലെ ഫ്രാൻസ് ,ജർമനി.

മിഡിൽ ഈസ്റ്റിലെ ഇറാൻ, ഒമാൻ .
തുടങ്ങിയ നിരവധി രാജ്യങ്ങളാണ് വിവിധ തരത്തിലുള്ള ഇലക്ഷനുകൾ കോവിഡ്19 മൂലം മാറ്റിവെച്ചത്.

മുന്നറിയിപ്പുകൾ അവഗണിച്ച രാജ്യങ്ങൾക്ക് വലിയ വിലനല്കേണ്ടിവന്നുവെന്നും ഓർക്കണം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ഷൻ തീർച്ചയായും മാറ്റിവെയ്കെണ്ടതാണ്

ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷനുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആൾക്കൂട്ടത്തെ സൃഷ്ഠിക്കും.

ഒരു ലക്ഷം സ്ഥാനാർഥികളോടൊപ്പം കുറഞ്ഞത് അഞ്ച് ആൾക്കാർ കൂടി ഉണ്ടെങ്കിൽ 5 ലക്ഷം ആൾക്കാർ വീടുവീടാന്തരം കയറി ഇറങ്ങുന്ന ഒരു രീതിയെ തടയുവാൻ നമുക്ക് തീർച്ചയായും കഴിയില്ല.
.

റിവേഴ്സ് ക്വാറെന്റിൻ മൂലം വീടുകളിൽ തന്നെ നിൽക്കണം എന്ന്‌ നിഷ്കർഷിച്ചിട്ടുള്ള പ്രായാധിക്യമുള്ള ആൾക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം ആണ്

അവർക്ക് വോട്ട് ചെയ്യുവാൻ സാഹചര്യമോരുക്കുവാനായി വൻ തുക ചെലവാക്കേണ്ടി വരും
മൊത്തത്തിൽ വോട്ടിംഗ് പ്രോസസ് നടത്തുവാനായി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാകും സർക്കാർ ഖജനാവിൽ നിന്നും ഈ സാഹചര്യത്തിൽ ഉണ്ടാവുക

കോവിട് പോസിറ്റീവായ ആൾക്കാർക്കും
വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം പ്രായം കൂടിയവർക്കു വോട്ട് ചെയ്യുവാൻ പ്രത്യേക ബൂത്തുകൾ സജ്ജമാക്കണം.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ഈ തിടുക്കത്തിന്റെ ആവശ്യമെന്താണ് എന്നുള്ള ചോദ്യം പ്രസക്തം.

ഇതെല്ലാം തീർച്ചയായും താൽക്കാലികമായെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണ്

അതെ ഇത് അസാധാരണ സാഹചര്യം.

കോവിഡ് 19 കേരളത്തിൽ വീണ്ടും വ്യാപകമായി പടർന്നു പിടിക്കാനുള്ള സാഹചര്യത്തിൽ ഇലക്ഷനുകൾ മാറ്റിവെക്കണം

തൽക്കാലം അദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ഉചിതം.

അത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം നിയമസഭാ ഇലക്ഷന് നടത്താൻ കഴിയും.

അപ്പോഴേക്കും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കോവിഡ് 19 ഒരു പരിധിവരെയെങ്കിലും നിയന്ത്രണവിധേയമാകും

ലോകത്ത് പല രാജ്യങ്ങളിലും കോവിടു 19 രണ്ടാം വ്യാപനം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്.

അവിടെയെല്ലാം അടിസ്ഥാന പൊതുജനാരോഗ്യ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്തിരുന്നു.

അത് ഇവിടെയും നമുക്ക് ആവർത്തിക്കാൻ പാടില്ല .

മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം.

അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com