തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ രണ്ടാം പ്രതി പിടിയിൽ. രണ്ടാം പ്രതി അൻസറിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് അൻസർ പിടിയിലായത്.
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അൻസറിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ കൃത്യത്തിൽ അൻസർ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അൻസറിനെ കൂടി പിടികൂടിയതോടെ കേസിൽ പൊലീസ് തിരിച്ചറിഞ്ഞ എല്ലാവരും പിടിയിലായി. അൻസർ ഉൾപ്പെടെയുള്ള പ്രതികളുടെ കോൾ രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം തുടരുന്നുണ്ട്.
അതിനിടെ കൊലപാതകത്തിൽ ഇപ്പോൾ കേസിൽ പ്രതിയായ സജീവനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആദ്യം ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തി. കൊല്ലപ്പെട്ട മിഥിലാജ്, ഹക്ക് മുഹമ്മദ്, ഷഹിൻ എന്നിവർ ആക്രമണത്തിൽ പങ്കെടുത്തുവെന്നും എംഎം ഹസ്സന്റെ നേതൃത്വത്തിൽ ഡിസിസി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സിസിടിവി വീഡിയോ ദൃശ്യങ്ങൾ സഹിതമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.
കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർ ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താൻ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസിൽ ഒന്നാം പ്രതിയായിട്ടുള്ള സജീവനെയാണ്. സംഭവ സ്ഥലത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂടി ഉണ്ടായിരുന്നു. ഷഹീനും അപ്പൂസുമാണ് വെട്ടിയത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തിൽ 12 പേരുണ്ട്. ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർ അറസ്റ്റിലായി. വെട്ടിയത് അപ്പൂസും ഷഹീനുമാണ്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഇവർ ഒളിവിലാണ്. ഇവർ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിന്റെ കസ്റ്റഡിയിലാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ